Monday, December 11, 2006

ജിറാഫുമായി അഭിമുഖം

ജിറാഫുമായി അഭിമുഖം

കാട്ടിലെ പ്രമുഖ പത്രമാണു വനകാഹളം. അതിന്റെ പത്രാധിപര്‍ ഗജേന്ദ്രശര്‍മ്മ. അദ്ദേഹം ഒരുദിവസം രാവിലെ തന്റെ മുഖ്യ റിപ്പോര്‍ട്ടര്‍ കാകവര്‍ണ്ണനെ വിളിച്ചു. കാക്കവന്നു പത്രാധിപര്‍ക്കു സലാം പറഞ്ഞിട്ടു ജനല്‍പടിയിലിരുന്നു. മുറിക്കുള്ളില്‍ വര്‍ത്തമാനം പറഞ്ഞിരിക്കുമ്പോളും പുറത്തുനടക്കുന്നതുകൂടി കണാനുള്ള വിദ്യയാണീ ജനലിലിരുപ്പു.
ഗജെന്ദ്രന്‍ ചോദിച്ചു, "എടോ, അനന്തന്‍കാട്ടില്‍നിന്നുള്ള ഡെസ്പച്ചു താന്‍ കണ്ടുവോ?"
"മൃഗശാലയില്‍ ഒരു ജിറാഫിനെ കൊണ്ടുവന്ന വാര്‍ത്തയാണുദ്ദേശിക്കുന്നതെങ്കില്‍ കണ്ടു."
"അതുതന്നെ. നമ്മുടെ വാരാന്ത്യപ്പതിപ്പില്‍ കൊടുക്കാന്‍ ജിറാഫുമായി ഒരു അഭിമുഖസംഭാഷണം വേണം. താന്‍ തന്നെയായാലേ അതു ഭംഗിയാവൂ."
"ശരി, ഇന്നുതന്നെ ആയിക്കളയാം. ഏതായാലും സെക്രട്ടറിയേറ്റുപടിക്കല്‍
സമരങ്ങളുടെ കണക്കെടുക്കാന്‍ പോകണം. അക്കൂടെ ഇതും നടക്കും."
ഉച്ചസമയത്തു അധികം സന്ദര്‍ശകര്‍ ഇല്ലാത്ത നേരം നോക്കിയാണു കാകവര്‍ണ്ണന്‍ മൃഗശാലയിലെത്തിയതു. അവന്‍ ജിറാഫിനേ വിട്ടിരിക്കുന്ന വളപ്പിന്റെ വേളിയില്‍ ചെന്നിരുന്നു.
ഉച്ചവെയിലില്‍ നിന്നും രക്ഷപ്പെടാന്‍ ഏതാണ്ടെല്ലാ മൃഗങ്ങളും മരത്തണലുകളില്‍ കൂടിയിരിക്കയാണു. ജിറാഫു മാത്രം അതിനായി മിനക്കെട്ടില്ല. "ആഫ്രിക്കക്കാരനല്ലെ. ഈ ചൂടൊന്നും കക്ഷിക്കൊരു പ്രശ്നമായിരിക്കില്ല." കാക്ക മനസ്സിലോര്‍ത്തു, "അല്ലെങ്കില്‍ത്തന്നെ ഈ പൊക്കവും വച്ചുകൊണ്ടു ഇവനു കയറിനില്‍ക്കാന്‍ പറ്റിയ മരത്തണലെവിടിരിക്കുന്നു!"
വേലിയിലിരുന്നു ചുറ്റുപാടുകള്‍ വീക്ഷിക്കുന്നതിനിടയില്‍ കാക്ക ലേഖനത്തിന്റെ ആദ്യവാചകങ്ങള്‍ മനസ്സില്‍ കുറിച്ചിട്ടു. "ആയിരക്കണക്കിനു മെയിലുകള്‍ താണ്ടിയെത്തിയ അതികായനായ അതിഥി.അത്യുഷ്ണമുള്ള ആഫ്രിക്കന്‍ മരുഭൂമികള്‍ കണ്ട ഈ അതിദീര്‍ഘകായനു അനന്തപുരിയിലെ വേനല്‍ച്ചൂടും സുഖശീതളമായി അനുഭവപ്പെടുന്നുണ്ടാവും.
കുറേക്കഴിഞ്ഞു ജിറാഫ്‌ താനിരിക്കുന്ന ഭാഗത്തെയ്ക്കു തിരിഞ്ഞപ്പോള്‍ കാക്ക അവനെ അടുത്തേയ്ക്കു വിളിച്ചു. സന്ദര്‍ശകരാരുമില്ലാതെ ബോറടിച്ചുവിഷമിച്ച ജിറാഫിനു കാക്കയുടെ വരവു സന്തോഷപ്രദമായി. അവന്‍ സാവധാനം കാക്കയുടെ അടുത്തേയ്ക്കു നടന്നുവന്നു.
"നമസ്കാരം", കാക്ക തുടങ്ങിവച്ചു. "ഞാന്‍ കാകവര്‍ണ്ണന്‍. വനകാഹളത്തിന്റെ സ്വന്തം ലേഖകന്‍. വാരന്ത്യപ്പതിപ്പിലിടാന്‍ വേണ്ടി താങ്കളുമായി അഭിമുഖസംഭാഷണം ചെയ്യാന്‍ വന്നതാണു."
"സന്തോഷം" ജിറാഫു പറഞ്ഞു. "ചോദ്യങ്ങള്‍ ചോദിക്കുന്നതിനു മുമ്പു ഒരുപകാരം ചെയ്താല്‍ നന്നായിരുന്നു. നിങ്ങളിപ്പോളിരിക്കുന്നയിടം എന്റെ കാല്‍മുട്ടിന്റെയത്ര പൊക്കത്തിലാണു. എന്റെ തലയ്ക്കൊപ്പം പൊക്കത്തിലുള്ള ഒരു മരക്കൊമ്പിലോമറ്റോ മാറിയിരുന്നാല്‍ എളുപ്പമായി, എനിക്കു കുനിയാതെ കഴിക്കാം. അക്ഷരാര്‍ത്ഥത്തില്‍ 'മുഖത്തോടുമുഖം' ആവുകയും ചെയ്യും."
കാക്കയ്ക്കും അതു സമ്മതമായിരുന്നു. സ്വതേ ചെരിവുള്ള തന്റെ നോട്ടം മേല്‍പോട്ടേയ്ക്കാക്കുക അത്ര എളുപ്പമള്ള കാര്യമല്ല.. ഉയര്‍ന്ന ഒരു കൊമ്പില്‍ പറന്നിരുന്നിട്ടു അവന്‍ ചോദ്യമാരംഭിച്ചു. "ഭൂമിയില്‍ വച്ചേറ്റവും ഉയരമുള്ള മൃഗം ജിറാഫാണെന്നണു പൊയ്ഹുവിലുള്ള ധാരണ. എന്നാലത്‌ ഒട്ടകമാണെന്നും ഒരു വാദം കേള്‍ക്കാറുണ്ട്‌. താങ്കളുടെ അഭിപ്രായമെന്താണു?"
"മുതുകിന്റെ പൊക്കമെടുത്താല്‍ ഒട്ടകത്തിനു ഞങ്ങളേക്കാള്‍ പൊക്കം കൂടും. പക്ഷേ സാധാരണ നില്‍ക്കുന്ന പോസില്‍ അളന്നാല്‍ ഞങ്ങള്‍ തന്നെയാണു ഗിന്നസു ബുക്കില്‍ കായറേണ്ടവര്‍.
"അങ്ങനെയണല്ലേ?" കാക്ക തുടര്‍ന്നു, "പിന്നൊരു കാര്യം, നിങ്ങളുടെ കഴുത്തിന്റെ അസാമാന്യമായ നീളത്തിനു കാരണം നിങ്ങളുടെ കഴുത്തില്‍ കൂടുതല്‍ കശേരുക്കളുള്ളതാണെന്നു എവിടെയോ വായിച്ചതോര്‍ക്കുന്നു. എന്തോ എനിക്കതത്ര യുക്തിക്കു നിരക്കുന്നതായി തോന്നിയില്ല. വാസ്തവം എന്താണെന്നു പറഞ്ഞു തരാമോ?"
ഒന്നു നന്നായി ചിരിച്ചിട്ടു ജിറാഫു പറഞ്ഞു, "അതെഴുതിയ ആള്‍ നല്ല ഇമാജിനേഷനുള്ള പാര്‍ട്ടിയാ. ജീവശസ്ത്രത്തിന്റെ ആദ്യക്ഷരം പോലും അറിയാത്തയാള്‍. സസ്തനികള്‍ക്കെല്ലം കഴുത്തില്‍ ഏഴു കശേരുക്കളാണുള്ളതു. കശേരുക്കളുടെ നീളത്തിലാണു വ്യത്യാസം."
കാക്ക അടുത്ത ചോദ്യത്തിലെയ്ക്കു കടന്നു, "ആട്ടെ ഇവിടെ താങ്കള്‍ക്കു സുഖമാണോ?"
ജിറാഫ്‌ ഒട്ടും ആലോചിക്കതെയാണു ഉത്തരം പറഞ്ഞതു, "കാലാവസ്ഥ സുഖകരമാണു. ആഹാരത്തിനും മുട്ടില്ല, പിന്നെ എത്രയായാലും മറുനാടല്ലേ. അതിന്റേതായ ഒരിതുണ്ടാവുമല്ലോ? പ്രധാന പ്രശ്നം ഒറ്റപ്പെട്ടു പോയതാണു. പറ്റം ചേര്‍ന്നു ജീവിച്ചു പഠിച്ചതാണു. ഒറ്റയ്ക്കു വല്ലാത്ത ഏകാന്തത."
"എലിക്കു പൂച്ച, കോഴിക്കു കുറുക്കന്‍, പാമ്പിനു കീരി, മാനിനു പുലി എന്ന മട്ടില്‍ ജിറാഫിനു ആജന്മശത്രുവായി ഏതെങ്കിലും മൃഗ്മുണ്ടൊ?"
അല്‍പമൊന്നാലോചിച്ചിട്ടു ജിറാഫു പറഞ്ഞു, "നല്ല ചോദ്യം!
(ഇതുകേട്ടു കാക്ക ചിറകൊന്നു നിവര്‍ത്തിയൊതുക്കി ഗമയില്‍ ഇരുന്നു.
"ഇല്ല എന്ന ഉത്തരമാണു ശരിയാവുക. പൊതുവേ ശാന്തപ്രകൃതരാണെങ്കിലും തണ്ടും തടിയും കാലിനു ശക്തിയുമുള്ള ഞങ്ങളെ സിംഹം കടുവാ മുതലായവയ്ക്കുപോലും പേടിയാണു. പിന്നെയുള്ളതു മനുഷ്യര്‍; അവര്‍ പിന്നെ മുഴുവന്‍ ജന്തുവര്‍ഗ്ഗത്തിന്റെയും ശത്രുവാണല്ലോ!"
"അതുപിന്നെ എടുത്തുപറയണോ?" കാക്ക അവജ്ഞയോടെ ചോദിച്ചു, "സ്വന്തം വര്‍ഗ്ഗത്തെപ്പോലും കൊല്ലാക്കൊല ചെയ്യുന്നവന്‍. പിന്നെ മറ്റുള്ള മൃഗങ്ങളുടെ കഥ പറയണോ? അവരെപ്പറ്റി പറഞ്ഞു വെറുതേ നമ്മുടെ സമയം കളയണോ?"
"വേണ്ട, അടുത്ത ചോദ്യം വരട്ടെ".
കാക്ക അടുത്ത ചോദ്യം ചോദിച്ചു, "ജിറാഫായി പിറന്നതില്‍ നിരാശയുണ്ടോ?"
"നിരാശയെന്തിനു? എന്നാലും ഒരു ദുഃഖമുണ്ടു. മഴക്കലമായല്‍ നിലം പൊതിഞ്ഞു ഇളം പുല്ലുകള്‍ കാണുമ്പോള്‍ കൊതിയാകും. പക്ഷേ കുനിഞ്ഞു നിലത്തുനിന്നും പുല്ലു തിന്നാന്‍ പറ്റിയ ശരീരഘടനയല്ല ഞങ്ങളുടേതു. ഒന്നാമതു കുനിയാനുള്ള ബുദ്ധിമുട്ടു. വെള്ളം കുടിക്കുന്നതു പോലും ആഴ്ച്ചയിലൊരിക്കലാണു." അഥവാ കഷ്ടപ്പെട്ടു കുനിഞ്ഞാലും പുല്ലു വലിച്ചു പറിക്കാന്‍ തക്ക ബലം പല്ലിനില്ല."
"നിങ്ങള്‍ക്കു കുനിയാനിത്ര പ്രയാസമെന്താ?" കാക്ക ചോദിച്ചു.
"നിവര്‍ന്നു നില്‍ക്കുമ്പോഴും തല തറയില്‍ മുട്ടിച്ചു നില്‍ക്കുമ്പോഴുമുള്ള ഉയരവ്യത്യാസം കൊണ്ടു തലയിലേയ്ക്കുള്ള രക്തപ്രവാഹത്തിന്റെ ശക്തിക്കു കാര്യമായ വ്യത്യാസമുണ്ടാവും. ഇതു ക്രമീകരിക്കാന്‍ കഴുത്തില്‍ ഞങ്ങള്‍ക്കു ചില സംവിധാനങ്ങളുണ്ടെങ്കിലും പെട്ടെന്നു കുനിഞ്ഞാല്‍ കുഴപ്പമാകും. തലച്ചോറു തന്നെ തകര്‍ന്നുകൂടായ്കയില്ല."
ഒന്നു നിറുത്തിയിട്ടു ജിറാഫു തുടര്‍ന്നു, "ഈ റെക്കോഡുപൊക്കം കൊണ്ടു പിന്നെയുമുണ്ടു പ്രശ്നം. കിട്ക്കാന്‍ പറ്റില്ല. കിടന്നു പോയാല്‍ നീണ്ടു തടിച്ച ശരീരതെ പൊക്കിയെടുക്കാന്‍ കാലുകള്‍ക്കു ബലം പോരാ."
കാക്ക അടുത ചോദ്യത്തിലേയ്ക്കു കടന്നു, "തങ്കളുടെ ജീവിതത്തിലെ ഏറ്റവും ഞെട്ടിപ്പിച്ച സംഭവം എന്താണെന്നു പറയാമോ?"
ജിറാഫു ചിരിച്ചു, "ജന്മം തന്നെ. ഇത്രയും ഞെട്ടലുണ്ടാക്കുന്ന മറ്റൊരു സംഭവമുണ്ടാവുക വിഷമമാണു. പ്രസവിക്കാനും അമ്മ കിടക്കാത്തതു കൊണ്ട്‌ രണ്ടു മീറ്ററോളം ഉയരത്തില്‍ നിന്നൊരു വീഴ്ചയോടെയാണു ജീവിതം ആരംഭിക്കുന്നതു. അതുകൊണ്ടാവം ഒരുമാതിരി കാര്യങ്ങളൊന്നും ഞങ്ങള്‍ക്കു ഞെട്ടലുണ്ടാക്കുകയില്ല."
ഈ മട്ടില്‍ അവരുടെ അഭിമുഖസംഭാഷണം പുരോഗമിക്കുന്നതിനിടയില്‍ സന്ദര്‍ശകരുടെ വരവു കണ്ടു കാക്ക പറഞ്ഞു, "തല്‍ക്കാലം ഇതു മതി. എന്നാല്‍ പിന്നെക്കണാം. നന്ദി നമസ്കാരം."

Wednesday, September 28, 2005

ഭൂതക്കോടതി

ഭൂതക്കോടതി
(സമർപ്പണം: സൂത്രശാലി എന്ന വാക്കിനു പര്യായമായിരുന്ന ഞങ്ങളുടെ മുതുമൂത്തമ്മാവൻ സാക്ഷാൽ കൂരാപ്പിള്ളിൽ കുട്ടിയമ്മാവന്റെ ഓർമ്മയ്ക്ക്‌)
കൂട്ടുകാരായ രണ്ടു ഭൂതങ്ങളുണ്ടായിരുന്നു. ശുംഭനും ഡംഭനും.
പട്ടണത്തിൽ നിന്നും ഗ്രാമത്തിലേയ്ക്കുള്ളവഴിയിൽ ഒരു കാടുണ്ട്‌. ആ കാട്ടിൽ ഒരു യക്ഷിപ്പാലയുടെ മുകളിലായിരുന്നു ഭൂതങ്ങളുടെ താവളം. പ്രിയപ്പെട്ട കൂട്ടുകാരായിരുന്നെങ്കിലും അവർ തമ്മിൽ എപ്പോഴും തർക്കമായിരുന്നു. കിടമത്സരം. ആരാണു കൂട്ടത്തിൽ കേമൻ എന്നതായിരുന്നു സ്ഥിരമായ ആ തർക്കത്തിന്റെ വിഷയം.
തർക്കിക്കൽ മാത്രമല്ല, ചിലപ്പോഴൊക്കെ പ്രവൃത്തികൊണ്ടും മത്സരിക്കും. തന്റെ ബലം കാട്ടാൻ ശുംഭൻ ഒരു കൈ കൊണ്ട്‌ ഒരു മരം പിഴുതെടുത്താൽ ഡംഭൻ രണ്ടുകൈകൾ കൊണ്ടും ഓരോ മരം പിഴുതു കാട്ടും. ഡംഭൻ ഒരിടിക്കു ഒരു പാറ പൊടിയാക്കിക്കാണിച്ചാൽ ശുംഭൻ രണ്ടിടിക്കു രണ്ടു പാറ പൊടിക്കും. അവരുടെ മത്സരം കാരണം ആ കാട്ടിലെ മരങ്ങൾ മിക്കതും നശിച്ചു. പാറകളെല്ലാം പൊടിയായി.
ഒരു ദിവസം ഡംഭൻ പറഞ്ഞു, 'ഡേയ്‌, നമ്മൾ തമ്മലുള്ള തർക്കത്തിനു ഇത്ര കാലമായിട്ടും ഒരു തീരുമാനമായില്ലല്ലോ!'
'ശരിയണല്ലോടേയ്‌!' ശുംഭൻ സമ്മതിച്ചു, 'ഇങ്ങനെ പോയാലെങ്ങനാ? എന്തെങ്കിലുമൊരു തീരുമാനം വേണ്ടായോ?'
'ഞാനാലോചിച്ചിട്ട്‌ ഒരൊറ്റ വഴിയേയുള്ളു. ഒരമ്പയറെ വച്ചു മത്സരം നടത്തണം.'
'ഞാനും അതുതന്നെയാ പറയാനിരുന്നതു. അമ്പയറാകാൻ പറ്റിയതു മനുഷ്യന്മാരാ.'
'ആട്ടെ, നമുക്കൊരു കാര്യം ചെയ്യാം. ഇതിലേ വരുന്ന മനുഷ്യരാരെയെങ്കിലും കൂട്ടു പിടിക്കാം.'
അവർ കാത്തിരുന്നു. ക്ഷമയോടെ.
പിന്നീടു ആദ്യം ആ വഴി വന്നത്‌ ഒരു സന്ന്യാസിയായിരുന്നു. അദ്ദേഹത്തെ കണ്ടയുടൻ രണ്ടുപേരും ഓടി അടുത്തെത്തി. ശുംഭൻ പരിചയപ്പെടുത്തി, 'ഞാൻ ശുംഭൻ, ഇവൻ ഡംഭൻ. ഞങ്ങളു ഭൂതങ്ങളാ.'
സന്യാസി പറഞ്ഞു, 'പ്രഥമദർശനത്തിൽത്തന്നെ ആ വാസ്തവം ബോദ്ധ്യമായിരുന്നു.'
ഭൂതങ്ങൾക്കു സന്തോഷമായി. തങ്ങളെക്കണ്ടയുടൻ ഇത്രയും മനസ്സിലാക്കിയ ആൾ തീർച്ചയായും നല്ല അമ്പയറാവും.
ഡംഭൻ പറഞ്ഞു, 'ഞങ്ങൾ തമ്മിലൊരു തീരാത്തർക്കമുണ്ടു്‌, ഞങ്ങളിലാരാ കൂടിയ മിടുക്കൻ എന്ന്.'
ശുംഭൻ കേറിപ്പറഞ്ഞു, 'എനിക്കു സംശയമൊന്നുമില്ല കേട്ടോ? എനിക്കറിയാം ഞാനാണു മിടുക്കനെന്ന്. പക്ഷേ ഈ മരത്തലയൻ അതു സമ്മതിച്ചു തരുന്നില്ല. അതാ കുഴപ്പം.'
ഡംഭനും കുറച്ചില്ല, 'മരപ്പൊടിത്തലയൻ ഇവനാ. സാമർത്ഥ്യം കണ്ടാൽ തിരിച്ചരിയാത്ത ശുംഭൻ!'
അടുത്ത വാചകം രണ്ടാളും ഒരുമിച്ചാണു പറഞ്ഞത്‌, 'അതു കൊണ്ട്‌ ഇക്കാര്യത്തിൽ നിങ്ങളൊരു തീരുമാനമുണ്ടാക്കണം. ഫീസെന്താണെന്നുവച്ചാൽ തരാം.'
ഈ തിരുമണ്ടന്മാരുടെ ഇടയിൽപ്പെട്ടാൽ തന്റെ തടി കേടാവുമെന്നറിയാനുള്ള ബുദ്ധി സന്ന്യാസിക്കുണ്ടായിരുന്നു. അദ്ദേഹം ഇങ്ങനെ പറഞ്ഞൊഴിഞ്ഞു, 'എന്റെ നോട്ടത്തിൽ നിങ്ങൾ രണ്ടാളുടേയും ബുദ്ധി ഒരേ പോലെയാണു്‌. ഒരു തീരുമാനം പറയാൻ ഞാനാളല്ല. കുറച്ചു കഴിഞ്ഞാൽ ഈ വഴി മറ്റൊരാൾ വരും. അദ്ദേഹം മനുഷ്യരുടെയിടയിലെ തർക്കങ്ങൾക്കു തീരുമാനമെടുക്കുന്ന ന്യായാധിപനാണു്‌. അദ്ദേഹത്തോടു ചോദിച്ചു നോക്കു. നിങ്ങൾക്കു നന്മ വരട്ടെ.'
സന്ന്യാസി പോയി. കുറെക്കഴിഞ്ഞു ന്യായാധിപൻ വന്നു. ഭൂതങ്ങൾ അദ്ദേഹത്തിനു മുമ്പിൽ ഹർജി സമർപ്പിച്ചു. അതിനിടയിലെ തർക്കവും ബഹളവും കൊണ്ടു കേസത്ര പന്തിയല്ലെന്നു ബഹുമാനപ്പെട്ട കോടതിക്കു ബോധ്യമായി.
അദ്ദേഹം ആലോചിച്ചു. പ്രശ്നം ഗുരുതരമല്ല. മിനിട്ടു വച്ചു വിധി പറയാവുന്നതാണു്‌. പക്ഷേ അതു കഴിഞ്ഞാലോ? ആർക്കറിയാം ഇവന്മാർ ആലോചിച്ചുറപ്പിച്ചിട്ടുള്ളതെന്താണെന്ന്. ജയിക്കുന്ന ആൾ ജഡ്ജിയെ അത്താഴമാക്കുമെന്നാണെങ്കിൽ കുഴയില്ലേ കാര്യം? അതുമല്ല, തോറ്റവൻ തന്നോടു പകരം വീട്ടുകയില്ലെന്ന് എന്താണുറപ്പ്‌? ഇതിനൊക്കെ പോകുന്നതിൽ ഭേദം കേസ്‌ അവധിക്കു വയ്ക്കുന്നതാണു്‌.
ന്യായാധിപൻ പറഞ്ഞു. 'ചുമ്മാതങ്ങിനെ വാദം കേൾക്കാനും വിധിപറയാനും ഇതെന്താ ടീവിക്കാരുടെ ജനതാ അദാലത്താണോ? കോടതിക്കാര്യത്തിൽ ചില നടപടിക്രമങ്ങളുണ്ട്‌. ആദ്യമായി പോലീസ്‌ സ്റ്റേഷനിൽ പോയി എഫ്‌. ഐ. ആർ എഴുതിക്കണം. വകുപ്പു തീരുമാനിച്ചു പ്രഥമദൃഷ്ട്യാ കേസുണ്ടോ എന്നു പരിശോധിക്കണം. രണ്ടു പക്ഷത്തേയും വക്കീലന്മാർ വക്കാലത്തു സമർപ്പിക്കണം. കോടതിയിൽ നിന്നും സമൻസുവരുമ്പോൾ അവിടെ ഹാജരാകണം. സാക്ഷികളെ വിസ്തരിക്കണം....'
ഈ പറഞ്ഞതിന്റെയൊന്നും പൊരുൾ പിടികിട്ടാതെ ഭൂതത്താന്മാർ മിഴിച്ചുനിന്നതിനിടയിൽ ബഹുമാനപ്പെട്ട കോടതി പിരിഞ്ഞു.
പിന്നീട്‌ ആ വഴി വന്നത്‌ കുട്ടിയമ്മാവനായിരുന്നു. വയസ്സു പത്തെഴുപതായെങ്കിലും ആൾ അപാരതന്റേടിയായിരുന്നു. മഹാസൂത്രശാലിയും. തന്റെ വടിയും മുറുക്കാൻപൊതിയും കൂട്ടിനുണ്ടെങ്കിൽ കുട്ടിയമ്മാവൻ എവിടെയും പോകും. ആരോടും നേരിടും. ഇന്നുവരെ ഒരാളും ഒരു കാര്യത്തിലും കുട്ടിയമ്മാവനോടു വാദിച്ചു ജയിച്ചിട്ടില്ല.

അങ്ങേർ വന്നവഴി പാലച്ചോട്ടിലിരുന്നു; പൊതിയഴിച്ചു വിസ്തരിച്ചൊന്നു മുറുക്കി. എന്നിട്ടു നീട്ടിയൊന്നു തുപ്പി.
ആകപ്പടെ മെലിഞ്ഞു കൃശനായ കുട്ടിയമ്മാവനെ മദ്ധ്യസ്ഥനാക്കണൊ വേണ്ടായോ എന്ന കാര്യത്തിൽ ശുംഭനും ഡംഭനും തമ്മിൽ തർക്കമായി. മരത്തിനു മുകളിലിരുന്നായിരുന്നു തർക്കം. അവരുടെ ശബ്ദം കൂടിക്കൂടി വന്നു. കുറെക്കഴിഞ്ഞപ്പോൾ കുട്ടിയമ്മാവനു കലി കയറി. അദ്ദേഹം അലറി, 'ഒന്നു മിണ്ടതിരിക്കിൻ, ശുംഭന്മാരേ. കാട്ടിൽപ്പോലും സ്വൈരം തരില്ലെന്നുവച്ചാൽ എന്താ ചെയ്യാ? എന്താ നിങ്ങടെ പ്രശ്നം? രണ്ടു പൂതത്താന്മാരും ഇവിടെ വരൂ. തർക്കം ഞാൻ തീർത്തു തരാം.'
ഭൂതങ്ങൾ വാ പൊളിച്ചിരുന്നു പോയി. തങ്ങളെ കണ്ടതുപോലുമില്ല, അതിനു മുമ്പിതാ ഇയാൾക്കു എന്തെല്ലാം മനസ്സിലായിരിക്കുന്നു? ഒരാളുടെ പേരു ശുംഭനെന്നാണെന്നും, രണ്ടുപേരാണുള്ളതെന്നും ഭൂതങ്ങളണെന്നും തമ്മിൽ തർക്കമുണ്ടെന്നുമൊക്കെ മനസ്സിലാക്കിയിരിക്കുന്നു. മിടുക്കൻ! പോരെങ്കിൽ തർക്കം തീർത്തു തരാമെന്നു തറപ്പിച്ചു പറയുന്നുമുണ്ട്‌.
ഭൂതങ്ങൾ കുട്ടിയമ്മാവനു മുമ്പിൽ അവതരിച്ചു. പൂർവ്വാധികം ബഹളത്തിലൂടെ തങ്ങളുടെ തർക്കവിഷയം അവതരിപ്പിച്ചു.
കുട്ടിയമ്മവൻ രണ്ടു പൊയിന്റുകൾ തന്റെ കൂർമ്മബുദ്ധിയിൽ അക്കമിട്ടെഴുതി.
ഒന്ന്; ഇവന്മാരുടെ തർക്കത്തിനു അവസാനതീരുമാനം ഇവരുടെ മുമ്പിൽ വച്ചു തന്നെ പറയുന്നതു അപകടകരമാവും.
രണ്ട്‌; തർക്കം തീരട്ടെ, തീരാതിരിക്കട്ടെ. ഇവന്മാരിൽ നിന്നും തന്റെ ശേഷം ജീവിതകാലം അല്ലലില്ലാതെ കഴിയാനുള്ളതു വസൂലാക്കണം. ഇനി ഇതുപോലൊരു അവസരം കിട്ടിയെന്നു വരില്ല.
കുട്ടിയമ്മവൻ പറഞ്ഞു, 'ചുമ്മാതങ്ങു പറയാനാവില്ല. ഒരു മത്സരം വേണ്ടി വരും.'
ഭൂതങ്ങൾ പറഞ്ഞു, 'അതിനെന്താ? ഞങ്ങൾ റഡി. എന്താ വേണ്ടതു, മരങ്ങൾ പറിച്ചെറിയണോ, പാറകൾ ഇടിച്ചു പൊട്ടിക്കണോ?'
'ശരീരബലത്തിന്റെ കാര്യത്തിൽ നിങ്ങൾ രണ്ടാളും ഒരുപോലെയാവും. ഇനി ബുദ്ധിശക്തിയാണു പരീക്ഷിക്കേണ്ടത്‌. അതിനുള്ള വഴിയാണു പറയാൻ പോവുന്നതു. ശ്രദ്ധിച്ചു കേൾക്കണം. നിങ്ങൾ രണ്ടാളും എനിക്കു ഓരോ സഞ്ചി തരുക. അതിൽ നിറയെ സ്വർണ്ണമായിരിക്കണം. ആരു തരുന്ന സഞ്ചിയിലാണോ കൂടുതൽ വിലയ്ക്കുള്ള സ്വർണ്ണമുള്ളത്‌ അവൻ വലിയ മിടുക്കൻ.'
ഭൂതങ്ങൾക്കു സമ്മതമായി. രണ്ടാളും ജാലവിദ്യകൊണ്ടു ഓരോ സഞ്ചി വരുത്തിക്കൊടുത്തു. കുട്ടിയമ്മാവൻ തുറന്നു നോക്കി. രണ്ടിലും നിറയെ സ്വർണ്ണം!
കുട്ടിയമ്മവൻ പോകാനെഴുന്നേറ്റപ്പോൾ ഭൂതങ്ങൾ ചോദിച്ചു, 'അപ്പോൾ തീരുമാനം?'
കുട്ടിയമ്മാവൻ പറഞ്ഞു, 'അതിനു കുറച്ചു സമയം പിടിക്കും. ഞനിതു കോണ്ടുപോയി രണ്ടു സഞ്ചിയിൽ നിന്നു ഓരോ കഷണം വീതമെടുത്തു വിൽക്കും. വെവ്വേറെ കണക്കെഴുതി വയ്ക്കും. രണ്ടു സഞ്ചിയും കാലിയായിക്കഴിഞ്ഞാൽ കണക്കുകൂട്ടി തീരുമാനം പറയും. അതു വരെ തമ്മിൽ പോരുകുത്താതെ നല്ല കുട്ടികളായി ഇരിക്കുക. സമയം പോകാൻ നാമം ജപിക്കോളുക.'
കുറച്ചിട നടന്നിട്ടു, തിരിഞ്ഞു നിന്നു കുട്ടിയമ്മാവൻ കൂട്ടിച്ചേർത്തു. 'ഒരിക്കലും തോൽക്കാതിരിക്കാൻ ഞാനൊരു വിദ്യ പറഞ്ഞുതരാം, 'അവനവന്റെ സഞ്ചി ഒരിക്കലും കാലിയാവാതെ നോക്കിക്കോളൂ.'
ഭൂതങ്ങൾക്കു സന്തോഷമായി. ഓരു തീരുമാനമുണ്ടാവുമല്ലോ!

Tuesday, July 19, 2005

അക്ഷരമാലോപദേശം

അക്ഷരമാലോപദേശം

അറിവുള്ളവര്‍കളെയാദരിച്ചീടണം.
ആദരണീയരെക്കണ്ടാല്‍ക്കൈ കൂപ്പണം,
ഇല്ലാത്ത പൊങ്ങച്ചം കാട്ടാതിരിക്കണം,
ഈശ്വരവിശ്വാസമാശ്വാസമേകിടും
ഉള്ളതു ചൊല്ലുവാന്‍ തന്റേടം കാട്ടണം
ഊരിന്നുപകാരമായതു ചെയ്യണം
ഋജുവായുള്ള വഴിക്കുതാന്‍ നീങ്ങണം
എന്നും പുലര്‍ച്ചയ്ക്കു മുമ്പുണര്‍ന്നീടണം
ഏതുകാര്യത്തിലും ചിട്ടയുണ്ടാവണം
ഐക്യമാണാര്‍ക്കും ബലമെന്നതോര്‍ക്കണം
ഒത്തൊരുമിക്കുകിലൊത്തിടുമൊക്കെയും
ഓതിയ വാക്കു പാലിക്കാന്‍ ശ്രമിക്കണം
ഔത്സുക്യമെപ്പൊഴും നല്ലതിലാവണം
അംഗീകരിച്ചുള്ള ചട്ടം പാലിക്കണം
കണ്ടാലറയ്ക്കുന്ന മട്ടില്‍ നടക്കൊലാ
ഖാദ്യം വെടിപ്പുള്ളതാവണമെപ്പൊഴും
ഗര്‍വ്വു നന്നല്ലതു തീരെയുണ്ടാകൊലാ
*ഘര്‍മ്മമൊഴുക്കിയേ ശര്‍മ്മമുണ്ടായിടൂ
"ങ്യാവൂ" കരയൊല്ല "ഭൌ ഭൌ" കുരയ്ക്കണം
ചാഞ്ചല്യം കൂടാതെ നീതി പാലിക്കണം
ഛായ നന്നായാല്‍ പ്രതിച്ഛായ സുന്ദരം
ജന്തുക്കളില്‍ പ്രീതി കാട്ടണമെപ്പൊഴും
*ഝമ്പാകചാപല്യമാവില്ല ഭൂഷണം
ഞാനെന്ന ഭാവം വരുത്തുമജ്ഞാനവും
*ടങ്കപ്പിടിപോലെ വംശം മുടിക്കൊലാ
*ഠാണാവു നാണം കെടുത്തുമോര്‍ത്തീടണം
ഡംഭു വേണ്ടന്‍പാണു മര്‍ത്യന്നു ഭൂഷണം
*ഢാലമായീടണം ദുര്‍ബ്ബലരക്ഷയില്‍
*ണാക്കളേപ്പോലുപകാരികളാകണം
തല്ലുകൊള്ളിത്തരമെല്ലു നുറുക്കിടും
*ഥൂല്‍ക്കാരമുണ്ണുന്ന ദിക്കിലിണങ്ങിടാ
ദാരിദ്ര്യമാകിലും യാചിച്ചു വാങ്ങൊലാ
ധര്‍മ്മാനുഷ്ഠാനങ്ങളൊട്ടും മുടക്കൊലാ
നല്ലവാക്കോതണം, നല്ലതു ചെയ്യണം
പട്ടണത്തില്‍ പണം, ഗ്രാമത്തില്‍ ഭക്ഷണം
ഫാലലിഖിതം കരത്താല്‍ത്തിരുത്തണം
ബാല്യം പിഴച്ചാല്‍ പിഴച്ചു വാര്‍ദ്ധക്യവും
ഭക്ഷണത്തിന്‍ മുന്നിലാര്‍ത്തി കാട്ടീടൊലാ
മര്‍ത്യനു മിത്രം മരങ്ങളെന്നോര്‍ക്കണം
യത്നിക്കിലേതും നടക്കും, നടത്തണം
രോഗം വരാതെയിരിക്കാന്‍ നടക്കണം
ലോകനന്മയ്ക്കായുഴയ്ക്കണം നിത്യവും
വാശി നാശത്തിന്‍ വളമാണതോര്‍ക്കണം
ശക്തി കുറഞ്ഞോര്‍ക്കു രക്ഷയായീടണം
ഷര്‍ട്ടിരന്നിട്ടു നടന്നാലിണങ്ങിടാ
സ്നേ ഹമാണൂഴിതന്നാധാരമാകയാല്
‍ഹോമിക്ക സര്‍വ്വവും സ്നേഹമാം വേദിയില്
‍ളോഹമാത്രം കൊണ്ടു വൈദികനായിടാ
"ഴ"പോല്‍ കുഴഞ്ഞിടും മദ്യപനൊക്കെയും
റോമയില്‍ റോമനെപ്പോല്‍ പെരുമാറണം.
ബാലികാബാലകര്‍ നല്ലവരാകുവാന്
‍ബാലേന്ദുവേകുന്നുപദേശമിത്രയും.
-----------
* ഘര്‍മ്മം = വിയര്‍പ്പു* ഝമ്പാകം = കുരങ്ങ്‌
* = മഴു* ഠാണാവു = പോലീസ്‌ സ്റ്റേഷന്‍
* ഢാലം = പരിച* ണാക്കള്‍ = പശുക്കള്‍
* ഥൂല്‍ക്കാരം = തുപ്പുന്ന ശബ്ദം
rights reserved: Balendu

Saturday, July 16, 2005

മാടപ്രാവും കൂട്ടരും

മാടപ്രാവും കൂട്ടരും
(ബാലേന്ദു)
മുട്ടയിടാന്‍ കാലമടുത്തപ്പോഴാണു മാടപ്രാവു കൂടുകൂട്ടാന്‍ ഓര്‍ത്തത്‌. ധൃതിപിടിച്ചു കൂടുകൂട്ടിയതു ഒരു മുളങ്കൂട്ടത്തിനുള്ളില്‍.മുട്ടയിട്ടു കഴിഞ്ഞു ഒരുദിവസം കാറ്റടിച്ചു മുളകളാടി കൂടുലഞ്ഞു മുട്ട വീണു മുളങ്കൂട്ടില്‍.ചുറ്റുമോടി നടന്നിട്ടും വട്ടമിട്ടു പറന്നിട്ടും മുട്ടകിട്ടാന്‍ മാര്‍ഗ്ഗമില്ലാതെ കാര്യമെല്ലാം കഷ്ടമായി.മാടപ്രാവ്‌ മുട്ട തോണ്ടിയെടുക്കാനും കൂട്ടിലേറ്റിവയ്ക്കാനും വേട്ടയാടി നടപ്പോനെ കൂട്ടിനായി വിളിച്ചു .
"വേട്ടയാടും നാട്ടുകാരാ
മുട്ടയൊന്നു താഴെവീണു
മുട്ട മെല്ലെയെടുത്തെന്റെ
കൂട്ടിലൊന്നു വച്ചിടാമോ?"
വേട്ടയാടുന്നവന്‍ സഹായിക്കന്‍ തയ്യറായില്ല. അവന്‍ പറഞ്ഞു,
"വൈകി നേരം കാണ്മതില്ലേ?
നേരമായി വീടു പൂകാന്‍
നേരമെനിക്കില്ല തീരെ
വേറെയാളു തിരഞ്ഞോളൂ."
കടിച്ചെന്തും മുറിച്ചീടാന്‍ മിടുക്കുള്ളോരെലിക്കുട്ടന്‍ തിരക്കിട്ടു തിരയുമ്പോള്‍ മാടപ്രാവു വിളിച്ചു പറഞ്ഞു,
"മുളങ്കൂട്ടില്‍ വീണ മുട്ട-
യെടുക്കാത്ത മനുഷ്യന്റെ
വില്ലറുത്തു മുറിക്കേണം
വല്ലപാടുമെലിക്കുട്ടാ."
എലിക്കുട്ടന്‍ കനിഞ്ഞില്ല. ഭയങ്കരമായ തിരക്കുള്ള മട്ടില്‍ പറഞ്ഞു,
"ഇല്ലനേരം കരണ്ടീടന്‍,
വില്ലുമമ്പും മുറിച്ചീടാന്‍
ഉള്ളനേരം കളയാതെ
വല്ലതും ഞാന്‍ തിരഞ്ഞോട്ടെ."
വെയില്‍ കാഞ്ഞങ്ങിരിക്കുന്ന പൂച്ചയൊന്നിന്റെയടുത്തെത്തി പ്രാവു സഹായമഭ്യര്‍ത്ഥിച്ചു,
"വില്ലറുക്കാന്‍ മടിക്കുന്ന
ചുണ്ടെലിയെപ്പിടിക്കാമോ?
രണ്ടു മാന്തു കൊടുക്കാമോ
കരിമ്പൂച്ചേ കൂട്ടുകാരാ?"
പൂച്ചയും കനിഞ്ഞില്ല. കണ്ണു തുറന്നൊന്നു നോക്കി. വീണ്ടും കണ്ണടച്ചിട്ടു പറഞ്ഞു.
"നേരമില്ല തെല്ലുപോലും,
വെയില്‍ കായും നേരമല്ലേ?
വിശപ്പില്ല തെല്ലുമിപ്പോള്
‍പിടിക്കില്ലാ ഒന്നിനേയും."
കാടിളക്കി വേടനെ സഹായിക്കുന്ന പാണ്ടനെന്ന നായയുടെ അടുത്തെത്തി മാടപ്രാവ്‌.
"വില്ലറുക്കാന്‍ മടിക്കുന്ന
ചുണ്ടെലിയെ പിടിക്കാത്ത
കണ്ടനേ നീ കടിക്കാമോ
കൂട്ടുക്കാരാ വേട്ടനായേ?"
വട്ടത്തില്‍ ചുരുണ്ടുകൂടി കാലിന്നിടയില്‍ തല തിരുകി പാണ്ടന്‍ പറഞ്ഞു,
"കാട്ടിലോടിക്കുഴഞ്ഞൂ ഞാന്
‍വീട്ടിലെത്താന്‍ നേരമായി
ആരുടേയും പിന്നിലോടാന്
‍നേരമിപ്പോളെനിക്കില്ല."
കാടുകുലുക്കി നടന്നുവരുന്ന കൊമ്പനാനയോടാണു അവള്‍ പിന്നെ ചോദിച്ചത്‌. "കരിമ്പൂച്ചേപ്പിടിക്കാത്ത
പാണ്ടനേ നീ പിടിക്കാമോ
കൊമ്പുകാട്ടിത്തുരത്താമോ
വമ്പനാനേ കൊമ്പനാനെ?"
ആനയും സഹായിക്കാന്‍ തയ്യറായില്ല. അവന്‍ പറഞ്ഞതിങ്ങനെയാണു,
"കാട്ടുചോലയ്ക്കടുത്തെത്തി
വെള്ളമിറ്റു കുടിക്കട്ടെ
പറ്റുകില്ല തുണച്ചീടാന്‍
ഒട്ടുമില്ല സാവകാശം."
ആരും സഹായിക്കുന്നില്ല. എന്തു വേണമെന്നറിയാതെ മാടപ്രാവങ്ങിനെയിരിക്കുമ്പോള്‍ ഒരു കട്ടുറുമ്പു വന്നു. മാടപ്രാവു ചോദിച്ചു,
"കണ്ടനേയും കടിക്കാത്ത
പാണ്ടനേയും തുരത്താത്ത
കൊമ്പനാനേക്കടിക്കാമോ
കട്ടുറുമ്പേ കൂട്ടുകാരാ."
അവനു മടിയുണ്ടായിരുന്നില്ല. ഉറുമ്പു പറഞ്ഞു,
"വമ്പനാകുമാനതന്റെ
തുമ്പിക്കയ്യിന്നകത്തേറാന്‍
കമ്പമേറെയെനിക്കുണ്ടേ,
ഇമ്പമുണ്ടേ കടിക്കാനും."
കടിക്കാനോടി വരുന്ന ഉറുമ്പിനേക്കണ്ട കൊമ്പന്‍ തുമ്പിക്കയ്‌ ചുരുട്ടി വായില്‍ വച്ചു നായുടെ പിന്നാലെയെത്തി. നായ വലു ചുരുട്ടി കാലിനിടയിലാക്കി പൂച്ചയുടെ പിന്നാലെ പാഞ്ഞു. പൂച്ച വാലുയര്‍ത്തി നടു വളച്ചു എലിയുടെ പിന്നിലോടി. എലി പിരുപിരെ ഓടി വേടന്റെ വില്ലില്‍ കയറി. വേടന്‍ ഓടി മുളങ്കൂട്ടിലെത്തി. മുട്ടയെടുത്തു പ്രാവിന്റെ കൂട്ടില്‍ വച്ചു. മാടപ്രാവിനു സന്തോഷമായി. ഒരു നല്ല കാര്യം ചെയ്തതില്‍ സന്തോഷിച്ചു എല്ലാവരും അവരവരുടെ വഴിക്കു പോയി.

rights reserved

Friday, July 15, 2005

നാട്ടിലെ ദുര്‍ഘടങ്ങള്

നാട്ടിലെ ദുര്‍ഘടങ്ങള്
‍കാട്ടിലെ കുരങ്ങുകളുടെ നേതാവാണു ബന്ദര്‍സിംഗ്‌. അയാളുടെ മകനാണു സുന്ദര്‍. പടുവികൃതി. സദാസമയവും കുണ്ടാമണ്ടികള്‍ കാട്ടി തുള്ളിച്ചാടി നടക്കല്‍ തന്നെ അവനു പണി. അഛനും അമ്മയും പറയുന്നതൊക്കെ അതേപടി അനുസരിക്കുന്ന പതിവൊന്നും സുന്ദറിനുണ്ടായിരുന്നില്ല. എല്ലാവരും ചാടിക്കടക്കുന്ന സ്ഥലങ്ങള്‍ അവന്‍ ഓടിക്കടക്കും. ഒരു കുരങ്ങിനതു ചേര്‍ന്നതല്ലെന്നു അമ്മ പലതവണ പറഞ്ഞുകൊടുത്തു നോക്കി, ഫലമില്ല. മറ്റു കുരങ്ങന്മാര്‍ നിലത്തിറങ്ങാതെ വാലില്‍ തൂങ്ങിയാടി പറന്നു ചാടി എളുപ്പത്തില്‍ കടന്നു പോവുന്നിടത്തു അവന്‍ നിലത്തിറങ്ങി രണ്ടുകാലില്‍ അഭ്യാസം കാണിച്ചേ കടക്കൂ."ഇങ്ങോട്ടു വാടാ" എന്നു പറഞ്ഞാല്‍ അങ്ങോട്ടോടുന്ന സ്വഭാവം. അതു കൊണ്ടുതന്നെ ഒരിക്കല്‍ അവനൊരു അക്കിടി പറ്റി. കാട്ടില്‍ ഇടയ്ക്കിടെ വലിയ വലിയ ലോറികള്‍ വരും; തടികള്‍ കയറ്റിക്കൊണ്ടു പോകാന്‍. അവ കാണുമ്പോഴൊക്കെ അവന്റെ അമ്മ പറയും, "മോനേ, ഈ ലോറികളുടെ അടുത്തെങ്ങും പോയേക്കല്ലേ, അതൊക്കെ മനുഷ്യരുടെ സൂത്രങ്ങളാ. മഹാ വല്ലാത്ത കൂട്ടരാ മനുഷ്യര്‍".ആ പറയുന്നതു സുന്ദറിനത്ര ദഹിക്കാറില്ല. എന്തിനാ മനുഷ്യരെ ഇത്രയൊക്കെ പേടിക്കുന്നതു? അവരും കാഴ്ചയ്ക്കു കുരങ്ങന്മാരെപ്പോലെതന്നെ. വലിപ്പം കൂടും, വാലില്ല. അതിനെന്താ? കുരങ്ങു വര്‍ഗ്ഗത്തിലുമുണ്ടല്ലോ വാലില്ലത്തോര്‍. ചിമ്പാന്‍സി, ഗോറില്ല. ദേഹത്തു രോമമില്ലത്തതിന്റേയും, മുഖത്തും തലയിലും വേണ്ടതിലധികം രോമമുള്ളതിന്റെയും വൃത്തികേടുണ്ട്‌. അല്ലെങ്കില്‍ അവരും കുരങ്ങന്മാരെപ്പോലെ സുന്ദരന്മാരായിരുന്നേനെ. ഒരു കാര്യം മാത്രം മഹാവിചിത്രമാണു്‌. അവരുടെ തൊലികളിങ്ങനെ പലതരത്തിലായിപ്പോയത്‌.മനുഷ്യരുടെ കുപ്പായങ്ങളെ തൊലിയെന്നാണു കാട്ടിലെ മൃഗങ്ങള്‍ ധരിച്ചു വച്ചിരിക്കുന്നത്‌.ഒരുകാര്യം സുന്ദര്‍ മനസ്സിലുറപ്പിച്ചിരുന്നു. അഛനും അമ്മയുമടുത്തില്ലത്തപ്പോള്‍ ഒരു ലോറി സൌകര്യത്തിനു കണ്ടാല്‍ അതിന്റെ മുകളിലൊന്നു കയറി നോക്കണം.കാത്തിരുന്നൊരുദിവസം കോളൊത്തുകിട്ടി. ഉറക്കെ അലറി ശബ്ദമുണ്ടാക്കിക്കൊണ്ടു വന്നു നിന്നു ഒരു ലോറി. അതു വന്നു സുന്ദറിരുന്ന മരത്തിന്റെ ചുവട്ടില്‍ത്തന്നെ നിന്നു. ഉടന്‍ അതിന്റെ അലര്‍ച്ചയും നിന്നു. അതില്‍ നിന്നും രണ്ടു മനുഷ്യര്‍ പുറത്തിറങ്ങി. അടുത്തുള്ള കാട്ടുചോലയില്‍ വെള്ളം കുടിക്കാന്‍ പോയി.ഇതു തന്നെ തരം! സുന്ദര്‍ അവനിരുന്ന മരക്കൊമ്പില്‍ നിന്നും നേരേ ലോറിയുടെ മുകളിലേക്കു ചാടി. കുറേ നേരം അതിനുമുകളില്‍ അങ്ങോട്ടും ഇങ്ങോട്ടും ചാടിക്കളിച്ചു. അതിനിടയില്‍ മനുഷ്യര്‍ തിരികെ വന്നു ലോറിയില്‍ കയറിയതു അവന്‍ കണ്ടില്ല. വലിയ ഒച്ചയോടെ ഒന്നു കുലുങ്ങി വിറച്ചിട്ട്‌ വണ്ടി പെട്ടെന്നു മുന്നോട്ടാഞ്ഞു. സുന്ദര്‍ ഉരുണ്ടുപിരണ്ടുവീണു. മലര്‍ന്നു വീണു കിടന്നപ്പോള്‍ അവന്‍ അത്ഭുതകരമായ ഒരു കാഴ്ച കണ്ടു, മരങ്ങളെല്ലം പുരകോട്ടോടുന്നു. അതും കണ്ടങ്ങനെ രസിച്ചു കിടന്നതുകൊണ്ടു ലോറി കാടുവിട്ടു പട്ടണത്തിലെത്തിയത്‌ അവന്‍ അറിഞ്ഞതേയില്ല. ഒരു തടിയുടെ മുകളില്‍ മലര്‍ന്നുകിടന്ന് തലയ്ക്കുതാഴെ കയ്യും വച്ച്‌ കാലിന്മേല്‍ കാലും കയറ്റി പോസിലായിരുന്നു അവന്റെ കിടപ്പ്‌. ലോറി പെട്ടെന്നു നിന്നപ്പോളുണ്ടായ കുലുക്കത്തില്‍ ഒന്നു കരണം മറിഞ്ഞ്‌ അവന്‍ എഴുനേറ്റു നിന്നു. ചുറ്റും നോക്കിയപ്പോള്‍ അവനാകെ അന്ധാളിച്ചുപോയി. "അപ്പപ്പോ! എത്ര മനുഷ്യരാ! കാട്ടില്‍ മുഴുവനും കൂടെ ഇത്രയും കുരങ്ങന്മാര്‍ കാണുകയില്ല", അവനോര്‍ത്തു.തടിയുടെ മുകളില്‍ ഒരു കുട്ടിക്കുരങ്ങനെക്കണ്ടപ്പോള്‍ തടിയിറക്കാന്‍ വന്നവര്‍ക്കു രസം കയറി. ഒരാള്‍ അവന്റെ നേര്‍ക്കു "ശൂ... ശൂ..." എന്ന് ഒച്ച വച്ചപ്പോള്‍ മറ്റൊരാള്‍ വിളിച്ചു പറഞ്ഞു, "എടാ തൊമ്മീ, അതിനെ ഇങ്ങു പിടിച്ചോടാ, നമുക്കു വളര്‍ത്താം."കേട്ട പാതി കേള്‍ക്കാത്ത പാതി, സുന്ദര്‍ ഒറ്റച്ചാട്ടത്തിനു ലോറിയുടെ ക്യാബിനു മുകളിലെത്തി. അവിടുന്നു ചാടിപ്പിടിക്കാന്‍ പാകത്തില്‍ ചാഞ്ഞു കിടന്ന ഒരു കമ്പു വഴി പറഞ്ഞ നേരം കൊണ്ട്‌ അവന്‍ അടുത്തുനിന്ന ഒരു മരത്തിന്റെ തുഞ്ചത്തെത്തി. ആ മരത്തിനപ്പുറം നിരനിരയായി കുറെ മരങ്ങളുണ്ടായിരുന്നു. ഒന്നില്‍ നിന്നും മറ്റൊന്നിലേയ്ക്കും, അവിടുന്ന് അടുത്തതിലേയ്ക്കുമങ്ങിനെ പകര്‍ന്നു ചാടിച്ചാടി, കുറച്ചു സമയത്തിനുള്ളില്‍ അവന്‍ ലോറിയില്‍ നിന്നും ദൂരെയെത്തി. അവന്റെയോരോ ചാട്ടത്തിനുമൊപ്പം കയ്യടിച്ചു കൂക്കിവിളിച്ചുകൊണ്ടു കുറേ മനുഷ്യക്കുട്ടികളും താഴേക്കൂടി ഓടിയിരുന്നു. കുറെച്ചെന്നപ്പോള്‍ അടുത്തെങ്ങും മരങ്ങളില്ല മുന്നോട്ടു പോകാന്‍. കുറച്ചകലെക്കണ്ട മരത്തിലേയ്ക്കു പോകാന്‍ പാകത്തില്‍ ഒരു തട്ടു കണ്ട്‌ അവന്‍ അതിലേയ്ക്കു ചാടി. "പ്‌ടേ" അവന്‍ ചാടിയപ്പോളുണ്ടായ ഒച്ച അവനെത്തന്നെ നടുക്കി. ഒരു ഷെഡ്ഡിന്റെ തകരം കൊണ്ടുള്ള മേല്‍ക്കൂരയായിരുന്നു അത്‌. ഒച്ച കേട്ടു ഷെഡ്ഡിലുണ്ടായിരുന്നവര്‍ വെളിയില്‍ വന്നു. കല്ലും വടിയും മറ്റുമെടുത്ത്‌ അവനെ എറിയാന്‍ തുടങ്ങി. രക്ഷപ്പെടാന്‍ വഴി മരത്തിന്റെ കമ്പുകള്‍ തന്നെ എന്നോര്‍ത്ത്‌ അവന്‍ ചാടി മുകളില്‍ കയറി.സുന്ദറിനു വിശക്കാന്‍ തുടങ്ങി. എത്ര നേരമായി വല്ലതും കഴിച്ചിട്ട്‌. മനുഷ്യരുടെ ഈ കാട്ടിലെ മരങ്ങളിലൊക്കെത്തന്നെ പൂക്കളുണ്ട്‌. പക്ഷേ ഒന്നിലും തിന്നാന്‍ പറ്റിയ കായൊന്നും കാണാനില്ല. ഇവന്മാരൊന്നും തിന്നുകയില്ലെന്നു വരുമോ? കുറച്ചു വെള്ളമെങ്കിലും കുടിക്കാന്‍ കിട്ടിയിരുന്നെങ്കില്‍! അതെങ്ങിനെ കിട്ടാനാ? എങ്ങും ഒരു തോടോ പുഴയോ കുളമോ ഉണ്ടായിട്ടു വേണ്ടേ! അവന്‍ ആകെ വിഷമത്തിലായി.പൊടുന്നനെ അവന്‍ രസകരമായ ഒരു കാഴ്ച കണ്ടു. ഒരു കുട്ട നിറയെ നല്ല പഴങ്ങള്‍ അവനിരുന്നതിന്റെ താഴത്തു കൂടി നീങ്ങി നീങ്ങിപ്പോകുന്നു. മുകളില്‍ നിന്നുള്ള നോട്ടത്തില്‍ കുട്ടയ്ക്കടിയില്‍ അതു ചുമന്നുകൊണ്ടു പോകുന്ന ആളുണ്ടെന്നു അവനു മനസ്സിലായില്ല. ഒറ്റച്ചാട്ടത്തിനു അവന്‍ താഴെയെത്തി. പഴങ്ങള്‍ ലക്ഷ്യമാക്കി ചാടി. പിന്നെയവിടെയുണ്ടായ ബഹളം ഒന്നും പറയണ്ട. അവന്‍ കയ്യിലൊരു ആപ്പിളുമായി തിരികെ മരത്തിനു മുകളിലെത്തിയപ്പോള്‍ കണ്ടതു തറയില്‍ ചിതറിക്കിടക്കുന്ന ആപ്പിളുകളും പേരയ്ക്കകളും, ഓറഞ്ചുകളുമാണ്‌.ഒരാള്‍ ഭയങ്കര ദേഷ്യത്തില്‍ അവന്റെ നേരേ നൂക്കി എന്തൊക്കെയോ വിളിച്ചു പറയുന്നുണ്ടായിരുന്നു. അവനും കുറച്ചില്ല. ഉറക്കെ ഒച്ചവെച്ചു കൊണ്ടു പല്ലിളിച്ചങ്ങു കാണിച്ചു കൊടുത്തിട്ടു ആപ്പിള്‍ തിന്നാന്‍ തുടങ്ങി. "ഒരു കാര്യം സമ്മതിച്ചേ പറ്റൂ" അവന്‍ മനസ്സിലോര്‍ത്തു. മനുഷ്യരെങ്ങിനെയായിരുന്നാലും, അവരുടെ പഴം നല്ലതാണ്‌.ആപ്പിള്‍ തിന്നുകഴിഞ്ഞ്‌ സുന്ദര്‍ വെള്ളമന്വേഷിച്ചു പുറപ്പെട്ടു. ഒന്നുരണ്ടു മരങ്ങള്‍ ചാടിക്കടന്നപ്പോള്‍ അവന്‍ വിശാലമായ ഒരു തുറസ്സിലെത്തി. അതിന്റെ നടുവിലൊരു വമ്പന്‍ കൂടുമുണ്ട്‌. മനുഷ്യരെന്തിനാണവോ ഇത്ര വലിയ കൂടുകള്‍ കെട്ടുന്നത്‌? അതിനടുത്തെങ്ങാനും വെള്ളം കിട്ടുമോ എന്നറിയാന്‍ അവന്‍ അടുത്തു ചെന്നു നോക്കി. അവിടെയതാ കുറെയേറെ മനുഷ്യക്കുഞ്ഞുങ്ങള്‍ നിരനിരയായി ഇരിക്കുന്നു. എല്ലാരുടെയും തൊലി ഒരേ പോലെ. അവരുടെ മുമ്പില്‍ ഒരു വലിയ മനുഷ്യനുണ്ട്‌. അതിന്റെ തൊലി വേറൊരു തരത്തില്‍. തലയിലെ രോമത്തിനെന്തൊരു നീളം!സുന്ദര്‍ ചെന്നെത്തിയതു ഒരു പള്ളിക്കൂടത്തിന്റെ വളപ്പിലായിരുന്നു. കുട്ടികളുടെ യൂണിഫോമും, ടീച്ചറമ്മയുടെ നീണ്ട മുടിയുമാണവനെ അത്ഭുതപ്പെടുത്തിയത്‌.ആ വലിയ മനുഷ്യന്‍ ഉറക്കെയുറക്കെ പറയുന്നതിനിടയില്‍, അടുത്തുള്ള ഒരു പലകയിലേയ്ക്കു ചൂണ്ടി. അവിടെയതാ ഒരു കുരങ്ങിന്റെ പടം. കൊള്ളാമല്ലൊ! അതു കണ്ടപ്പോള്‍ അവര്‍ പറയുന്നതെന്താണെന്നറിയാന്‍ അവനു കൌതുകം തോന്നി. അവന്‍ കുറേക്കൂടി അടുത്തേയ്ക്കു ചെന്നു. വലിയ മനുഷ്യന്‍ ഈണത്തില്‍ പറയുന്നു, "കാട്ടുമരത്തിന്‍ കമ്പുകള്‍ തോറും കയറാം മറിയാം, ചാടാം; വാലാല്‍ ചില്ലക്കൊമ്പില്‍തൂങ്ങി വലിഞ്ഞു കിടന്നൊന്നാടാം.""അതുശരി, ഇവര്‍ പറയുന്നതു എന്റെ കാര്യമാണല്ലോ!" സുന്ദറിനു സന്തോഷമായി. അപ്പോള്‍ അവന്റെ മനസ്സിലൊരു ഭുദ്ധിയുദിച്ചു. ഞാനിവിടെയുള്ളപ്പോള്‍ ഇവരെന്തിനാ പടം കണ്ടു പഠിക്കുന്നത്‌? എന്നെത്തന്നെ കണ്ടോട്ടെ.ഉടന്‍ അവന്‍ തന്റെ ആലോചന നടപ്പിലാക്കി. ഓടിച്ചെന്നു ടീച്ചറിന്റെ മുന്നിലുണ്ടായിരുന്ന മേശയില്‍ കയറി കുത്തിയിരുന്നു.അവന്‍ പ്രതീക്ഷിച്ച തരത്തിലുള്ള സ്വാഗതമല്ല അവിടെക്കിട്ടിയത്‌. കുരങ്ങിനെ ഇത്രയുമടുത്ത്‌ ആദ്യമായിക്കണ്ട ടീച്ചര്‍ "ഈ ഈ" എന്നു നിലവിളിച്ചു കോണ്ടോടി. പെണ്‍കുട്ടികളെല്ലം "ഈയോ!" എന്നു വിളിച്ചു ബഞ്ചിനു മുകളില്‍ കയറി. ആണ്‍കുട്ടികള്‍ കയ്യടിച്ചു പാട്ടു തുടങ്ങി, "ആടിക്കളിക്കെട കൊച്ചുരാമ, ചാടിക്കളിക്കെടാ കൊച്ചുരാമാ."അപ്പോഴേക്കും ഒരാള്‍ ഒരു നീണ്ട വടിയുമായി വന്നു. ഇനിയിവിടെ നില്‍ക്കുന്നതത്ര പന്തിയല്ലെന്നു സുന്ദരിനു മനസ്സിലായി. അവന്‍ ഇറങ്ങിയോടി. വഴിക്കു കണ്ട ഒരു ലോറിയില്‍ ചാടിക്കയറി. ഭാഗ്യത്തിനു ലോറി ഉടനെ ഓടിത്തുടങ്ങി. അതു പട്ടണത്തിനു വെളിയിലെയ്ക്കാണു പോയത്‌. ചാഞ്ഞു കിടന്ന ഒരു മരക്കൊമ്പു കണ്ടപ്പോള്‍ അവന്‍ ഒറ്റച്ചാട്ടത്തിനതില്‍ പിടിച്ചുകയറി. വല്ലാത്ത കൂട്ടരായ മനുഷ്യരുടെയിടയില്‍ നിന്നും രക്ഷപ്പെട്ടതില്‍ അവനു എന്തെന്നില്ലാത്ത ആശ്വാസം തോന്നി.എല്ല അവകാശങ്ങളും :ബാലേന്ദുവിനു്‌

Wednesday, June 29, 2005

പാച്ചന്‍ ക്ലിനിക്‌

2. പാച്ചന്‍ ക്ലിനിക്‌
ചിണ്ടന്‍ ചുണ്ടെലിയും പാച്ചന്‍ തവളയും ചേര്‍ന്നു പാച്ചോറ്റിക്കുളം കവലയില്‍ ഒരു ആശുപത്രി തുടങ്ങി. "അത്യന്താധുനികചികിത്സാലയം" എന്നായിരുന്നു ബോര്‍ഡിലെഴുതിയിരുന്ന പേര്‍."മരുന്നില്ലാത്ത ചികിത്സ: അതാണേറ്റവും പുതിയ വിദ്യ. രാസവസ്തുക്കള്‍ കൊണ്ടു ദൈവദത്തമായ ശരീരം വിഷപങ്കിലമാക്കാതിരിക്കുവിന്‍" എന്നെല്ലാം അച്ചടിച്ച നോട്ടീസുകള്‍ എല്ലായിടത്തും വിതരണം ചെയ്തു. ആദ്യമൊക്കെ മടിച്ചുനിന്നെങ്കിലും താമസിയാതെ ആശുപത്രിയിലേയ്ക്കു രോഗികള്‍ വന്നു തുടങ്ങി.അലോപ്പതി, ഹോമിയോപ്പതി, ആയുര്‍വേദത്തിലെ അങ്ങാടിപ്പൊതി തുടങ്ങി സകലതും പരീക്ഷിച്ചു നിരാശനായ പൂവാലനെന്ന കോഴിപ്പൂവനായിരുന്നു ആദ്യത്തെ രോഗി."എന്താ അസുഖം?" എന്ന ഡോക്ടറുടെ ചോദ്യത്തിനു മറുപടിയായി പൂവാലന്‍ പറഞ്ഞു, "പറക്കാന്‍ പറ്റുന്നില്ല ഡോക്ടറേ. ഇത്രയും വലിയ ചിറകുകളും, നീണ്ട തൂവലുകളുമൊക്കെ കാഴ്ചവസ്തുക്കള്‍ മാത്രം. തറേന്നു ഒരിഞ്ചങ്ങോട്ടു പൊങ്ങാനാവുന്നില്ല. കുഞ്ഞാരുന്നപ്പം അഞ്ചാറടിപൊക്കത്തിലുള്ള വേലിയേലൊക്കെ പറന്നു കേറാറുള്ളതായിരുന്നെന്റെ സാറേ. ഇപ്പഴതു പോയിട്ടു ... ..." പൂവാലന്റെ ദീര്‍ഘനിശ്വാസത്തിനു പൊള്ളുന്ന ചൂടുണ്ടായിരുന്നു.ഡോക്ടര്‍ പാച്ചനും ചിണ്ടനും കൂടി പൂവാലനെ മറിച്ചും തിരിച്ചുമിട്ടു പരിശോധിച്ചു. ചിറകിന്റെ നീളം അളന്നു നോക്കി. സ്പ്രിംഗ്‌ ത്രാസ്സില്‍ തൂക്കിയെടുത്തു തൂക്കം നോക്കി. രണ്ടു വിദഗ്‌ധന്മാരും കുറേ നേരം കൂടിയാലോചിച്ചിട്ടു പറഞ്ഞു, "എക്സ്ട്രാവൈറ്റിറ്റിസ്‌ പൊട്ടാലിറ്റിസ്‌ എന്ന രോഗമാണു നിങ്ങള്‍ക്ക്‌. കൂടുതല്‍ ലോഡു കയറ്റിയ വിമാനങ്ങളിലും ഈ രോഗം കണ്ടു വരുന്നുണ്ട്‌. പകരുന്നതൊന്നുമല്ല, പേടിക്കണ്ട. പക്ഷേ ഉടനെ ചികിത്സിച്ചില്ലെങ്കില്‍ പിടിച്ചാല്‍ കിട്ടാതാവും. തൂക്കം കുറയ്ക്കുക എന്നൊരോറ്റ വഴിയേയുള്ളു.""അതെനിക്കും തോന്നിയതാ സാറമ്മാരേ. പക്ഷേ എങ്ങനെയാണതു സാധിക്കുക?""ഡയറ്റു ചെയ്യുക തന്നെ." ചിണ്ടന്‍ പറഞ്ഞു."കുറച്ചാഹാരം, നിറച്ചു വ്യായാമം." പാച്ചന്‍ തുടര്‍ന്നു പറഞ്ഞു."ശരി സാറന്മാരെ, അങ്ങിനെ ചെയ്യാം" പൂവാലന്‍ അത്ര സന്തോഷത്തോടെയല്ല പറഞ്ഞതു. ഇതും പറഞ്ഞു അവന്‍ നടന്നപ്പോള്‍ ചിണ്ടന്‍ ചോദിച്ചു, "ഞങ്ങളുടെ ഫീസു തരാതെ പോകുവാണോ?"പടിക്കലെത്തിയ പൂവലന്‍ നിന്നു കൊക്കി, "പിന്നെക്കേട്ടില്ലേ? പട്ടിണി കെടക്കാന്‍ പറഞ്ഞതിനാ പീസ്‌. വേറെയാളെ നോക്കിയാട്ടെ സാറേ."ഉടന്‍ തന്നെ ഭിത്തിയിലുണ്ടായിരുന്ന നിര്‍ദ്ദേശങ്ങളുടെ കൂടെ ഒന്നുകൂടെ അവര്‍ എഴുതിച്ചേര്‍ത്തു, "ഡോക്ടറെ കാണുന്നതിനു മുമ്പു ഫീസടയ്ക്കണം."അടുത്ത രോഗി നീളകണ്ഠന്‍ ജിറാഫായിരുന്നു. വല്ലാത്ത പൊക്കം തന്നെ പ്രശ്നം. "ഇതു കാരണമാ ഗിന്നസു ബുക്കില്‍ കയറിപ്പറ്റിയതെന്നതൊക്കെ ശരിയാ. പക്ഷേ സമൂഹത്തില്‍ കഴിഞ്ഞു കൂടണ്ടേ സറേ? ഓരാളും അവരുടെ വീട്ടില്‍ കേറ്റത്തില്ല, മേല്‍ക്കൂര പൊളിയുമെന്നു പേടി. എവിടെ പോകാനാണെങ്കിലും ഒരു വണ്ടി കേറനൊക്കുമോ അതുമില്ല. നടന്നു നടന്നു ഊപ്പാടെത്തി. വല്ലപാടും ഈ പൊക്കമൊന്നു കുറച്ചുതായോ."നീണ്ട ചര്‍ച്ചകള്‍ക്കു ശേഷം പാച്ചന്‍ പറഞ്ഞു. "പ്ലാസ്റ്റിക്‌ സര്‍ജറി കൊണ്ടു ശരിയാക്കാം. നഗരത്തിലെ ക്ല്നിക്കല്‍ ട്രസ്റ്റു ഹോസ്പിറ്റലിലെ സര്‍ജ്ജനെ എനിക്കറിയാം. ഇഞ്ചൊന്നിനു അയ്യായിരം രൂപയെന്നാണു കണക്കു. ആവശ്യാനുസരണം കാശുമൊപ്പിച്ചു വന്നോളൂ. നമുക്കു ശരിയാക്കാം."അടുത്ത രോഗി പാണ്ടന്‍ നായയായിരുന്നു, രോഗം പുതിയതൊന്നുമല്ല.എത്ര നേരം എങ്ങനെയൊക്കെ നിവര്‍ത്തിപ്പിടിച്ചാലും നിവരാത്ത വാലുതന്നെ. കുഴലിലിട്ടു പത്തുമാസം കൊണ്ടുനടന്നിട്ടും, കുഴമ്പിട്ടു പത്തുവട്ടം ഉഴിഞ്ഞിട്ടും നിവരാത്ത വാല്‍. "അതു മാത്രമല്ല സാറന്മാരേ പ്രശ്നം!" പാച്ചനിതു പറഞ്ഞപ്പോള്‍ ഒച്ച കരച്ചിലിന്റെ അടുത്തെത്തിയിരുന്നു, "ഉള്ളിലല്‍പം പേടി തോന്നിയാലുമതു മുഖത്തു കാട്ടാതിരിക്കാന്‍ കഴിഞ്ഞെന്നു വരും. പക്ഷേ ഈ നശിച്ച വാലു സമ്മതിക്കത്തില്ല. അവന്‍ വളഞ്ഞ്‌ കാലിനടീലോട്ടങ്ങു കേറും."പാച്ചന്‍ പറഞ്ഞു, "നന്നാക്കാനാവത്തതിനെ ഇല്ലാതാക്കുക എന്നാണു പഴമക്കാര്‍ പോലും പറയുന്നതു."അപ്പോഴേക്കും ചിണ്ടന്‍ കയ്യിലൊരു വാളുമായി എത്തിക്കഴിഞ്ഞിരുന്നു. പക്ഷേ മറ്റെന്തു ദോഷമുണ്ടെങ്കിലും പാണ്ടനു നല്ല വേഗത്തില്‍ ഓടാനറിയാമായിരുന്നു. ഇറങ്ങിയോടുമ്പോള്‍ അവന്റെ വാല്‍ സുരക്ഷിതമായി വയറിനോടു പറ്റിയിരിക്കുന്നുണ്ടായിരുന്നു. ആ ഓട്ടം കണ്ട പാച്ചന്‍ കൂട്ടുകാരനോടു പറഞ്ഞു, "ഫീസ്‌ ആദ്യമേ വാങ്ങിയതു നന്നായി."പാണ്ടന്‍ ഒന്നു രണ്ടു ദിവസം പരിചയമുള്ളോരൊടൊക്കെ പാച്ചന്റേയും ചിണ്ടന്റേയും കുറ്റം പറഞ്ഞു നടന്നു.പാച്ചോറ്റിക്കുളത്തിനടുത്തു താമസിച്ചിരുന്ന ശേഷനാഗയ്യനെന്ന മൂര്‍ഖന്‍ പാമ്പിനുമുണ്ടായിരുന്നു ചില മാറാരോഗങ്ങള്‍. ഇടയ്ക്കിടെ തോല്‍ ഉണങ്ങി പൊളിയുന്നതാണു പ്രധാനം. അതുണ്ടാവുമ്പോള്‍ പിന്നെ കുറേ ദിവസത്തേയ്ക്കുള്ള പ്രയാസമൊന്നും പറയണ്ട. അനങ്ങാന്‍ വയ്യ. പിന്നെയും ചില പ്രശ്നങ്ങളുണ്ടു, തല നിലത്തൂന്നു പൊങ്ങിയാല്‍ ആടിത്തുടങ്ങും. ഒരുപാടു ചികിത്സ നോക്കി. ചുണ്ടെലി രസായനവും, തവളസൂപ്പുമൊക്കെ കഴിച്ചു നോക്കി. നൊ യൂസ്‌! പ്രയോജനം ഇല്ല. ഫലനില്ലൈ! "ഏതായാലും പുതിയ അപ്പാത്തിക്കിരിമാരെക്കൂടി കണ്ടു കളയാം" എന്നു കരുതിയാണു പാമ്പു ക്ലിനിക്കിനു മുന്നിലെത്തിയതു. ദൂരെ നിന്നും പാമ്പു വരുന്നതു കണ്ടതേ ചുണ്ടെലിയുടെ ചങ്കിടിച്ചു. തവളയുടെ ഒച്ചയടച്ചു. രണ്ടു പേര്‍ക്കും പനി മൂത്തു. മൂര്‍ഖന്‍ പടിവാതിലക്കലെത്തിയപ്പോള്‍ ഷട്ടറിടാന്‍ പോലും നില്‍ക്കാതെ രണ്ടാളും സ്ഥലം വിട്ടു. ആദ്യം തവള കുളത്തിലെത്തിയോ അതോ ചുണ്ടെലി മാളത്തിലെത്തിയോ, ആ ആര്‍ക്കറിയാം!
-------

പകര്‍പ്പവകാശം കഥാകൃത്തിനു മാത്രം.

Friday, June 24, 2005

ജിറാഫുമായി അഭിമുഖം

ജിറാഫുമായി അഭിമുഖം
കാട്ടിലെ പ്രമുഖ പത്രമാണു വനകാഹളം. അതിന്റെ പത്രാധിപര്‍ ഗജേന്ദ്രശര്‍മ്മ. അദ്ദേഹം ഒരുദിവസം രാവിലെ തന്റെ മുഖ്യറിപ്പോര്‍ട്ടര്‍ കാകവര്‍ണ്ണനെ വിളിച്ചു. കാക്കവന്നു പത്രാധിപര്‍ക്കു സലാം പറഞ്ഞിട്ടു ജനല്‍പടിയിലിരുന്നു. മുറിക്കുള്ളില്‍ വര്‍ത്തമാനം പറഞ്ഞിരിക്കുമ്പോളും പുറത്തുനടക്കുന്നതുകൂടി കണാനുള്ള വിദ്യയാണീ ജനലിലിരുപ്പു്‌.ഗജെന്ദ്രന്‍ ചോദിച്ചു, "എടോ, അനന്തന്‍കാട്ടില്‍നിന്നുള്ള ഡെസ്പാച്ചു താന്‍ കണ്ടുവോ?""മൃഗശാലയില്‍ ഒരു ജിറാഫിനെ കൊണ്ടുവന്ന വാര്‍ത്തയാണുദ്ദേശിക്കുന്നതെങ്കില്‍ കണ്ടു.""അതുതന്നെ. നമ്മുടെ വാരാന്ത്യപ്പതിപ്പില്‍ കൊടുക്കാന്‍ ജിറാഫുമായി ഒരു അഭിമുഖസംഭാഷണം വേണം. താന്‍ തന്നെയായാലേ അതു ഭംഗിയാവൂ.""ശരി, ഇന്നുതന്നെ ആയിക്കളയാം. ഏതായാലും സെക്രട്ടറിയേറ്റുപടിക്കല്‍ സമരങ്ങളുടെ കണക്കെടുക്കാന്‍ പോകണം. അക്കൂടെ ഇതും നടക്കും."ഉച്ചസമയത്ത്‌ അധികം സന്ദര്‍ശകര്‍ ഇല്ലാത്ത നേരം നോക്കിയാണു കാകവര്‍ണ്ണന്‍ മൃഗശാലയിലെത്തിയത്‌. അവന്‍ ജിറാഫിനേ വിട്ടിരിക്കുന്ന വളപ്പിന്റെ വേലിയില്‍ ചെന്നിരുന്നു. ഉച്ചവെയിലില്‍ നിന്നും രക്ഷപ്പെടാന്‍ ഏതാണ്ടെല്ലാ മൃഗങ്ങളും മരത്തണലുകളില്‍ കൂടിയിരിക്കയാണ്‍. ജിറാഫു മാത്രം അതിനായി മിനക്കെട്ടില്ല. "ആഫ്രിക്കക്കാരനല്ലേ. ഈ ചൂടൊന്നും കക്ഷിക്കൊരു പ്രശ്നമായിരിക്കില്ല." കാക്ക മനസ്സിലോര്‍ത്തു, "അല്ലെങ്കില്‍ത്തന്നെ ഈ പൊക്കവും വച്ചുകൊണ്ടു ഇവനു കയറിനില്‍ക്കാന്‍ പറ്റിയ മരത്തണലെവിടിരിക്കുന്നു!"വേലിയിലിരുന്നു ചുറ്റുപാടുകള്‍ വീക്ഷിക്കുന്നതിനിടയില്‍ കാക്ക ലേഖനത്തിന്റെ ആദ്യവാചകങ്ങള്‍ മനസ്സില്‍ കുറിച്ചിട്ടു. "ആയിരക്കണക്കിനു മൈലുകള്‍ താണ്ടിയെത്തിയ അതികായനായ അതിഥി. അത്യുഷ്ണമുള്ള ആഫ്രിക്കന്‍ മരുഭൂമികള്‍ കണ്ട ഈ അതിദീര്‍ഘകായന്‍ അനന്തപുരിയിലെ വേനല്‍ച്ചൂടും സുഖശീതളമായി അനുഭവപ്പെടുന്നുണ്ടാവും". കുറേക്കഴിഞ്ഞു ജിറാഫ്‌ താനിരിക്കുന്ന ഭാഗത്തെയ്ക്കു തിരിഞ്ഞപ്പോള്‍ കാക്ക അവനെ അടുത്തേയ്ക്കു വിളിച്ചു. സന്ദര്‍ശകരാരുമില്ലാതെ ബോറടിച്ചു വിഷമിച്ച ജിറാഫിനു കാക്കയുടെ വരവു സന്തോഷപ്രദമായി. അവന്‍ സാവധാനം കാക്കയുടെ അടുത്തേയ്ക്കു നടന്നുവന്നു. "നമസ്കാരം", കാക്ക തുടങ്ങിവച്ചു. "ഞാന്‍ കാകവര്‍ണ്ണന്‍. വനകാഹളത്തിന്റെ സ്വന്തം ലേഖകന്‍. വാരന്ത്യപ്പതിപ്പിലിടാന്‍ വേണ്ടി താങ്കളുമായി അഭിമുഖസംഭാഷണം ചെയ്യാന്‍ വന്നതാണ്‌.""സന്തോഷം" ജിറാഫു പറഞ്ഞു. "ചോദ്യങ്ങള്‍ ചോദിക്കുന്നതിനു മുമ്പു്‌ ഒരുപകാരം ചെയ്താല്‍ നന്നായിരുന്നു. നിങ്ങളിപ്പോളിരിക്കുന്നയിടം എന്റെ കാല്‍മുട്ടിന്റെയത്ര പൊക്കത്തിലാണ്‌. എന്റെ തലയ്ക്കൊപ്പം പൊക്കത്തിലുള്ള ഒരു മരക്കൊമ്പിലോമറ്റോ മാറിയിരുന്നാല്‍ എളുപ്പമായി, എനിക്കു കുനിയാതെ കഴിക്കാം. അക്ഷരാര്‍ത്ഥത്തില്‍ 'മുഖത്തോടുമുഖം' ആവുകയും ചെയ്യും."കാക്കയ്ക്കും അതു സമ്മതമായിരുന്നു. സ്വതേ ചെരിവുള്ള തന്റെ നോട്ടം മേല്‍പോട്ടേയ്ക്കാക്കുക അത്ര എളുപ്പമള്ള കാര്യമല്ല. ഉയര്‍ന്ന ഒരു കൊമ്പില്‍ പറന്നിരുന്നിട്ട്‌ അവന്‍ ചോദ്യമാരംഭിച്ചു. "ഭൂമിയില്‍ വച്ചേറ്റവും ഉയരമുള്ള മൃഗം ജിറാഫാണെന്നണു പൊതുവിലുള്ള ധാരണ. എന്നാലത്‌ ഒട്ടകമാണെന്നും ഒരു വാദം കേള്‍ക്കാറുണ്ട്‌. താങ്കളുടെ അഭിപ്രായമെന്താണ്‌?""മുതുകിന്റെ പൊക്കമെടുത്താല്‍ ഒട്ടകത്തിനു ഞങ്ങളേക്കാള്‍ പൊക്കം കൂടും. പക്ഷേ സാധാരണ നില്‍ക്കുന്ന പോസില്‍ അളന്നാല്‍ ഞങ്ങള്‍ തന്നെയാണു ഗിന്നസ്‌ ബുക്കില്‍ കായറേണ്ടവര്‍."അങ്ങനെയണല്ലേ?" കാക്ക തുടര്‍ന്നു, "പിന്നൊരു കാര്യം, നിങ്ങളുടെ കഴുത്തിന്റെ അസാമാന്യമായ നീളത്തിനു കാരണം നിങ്ങളുടെ കഴുത്തില്‍ കൂടുതല്‍ കശേരുക്കളുള്ളതാണെന്നു എവിടെയോ വായിച്ചതോര്‍ക്കുന്നു. എന്തോ എനിക്കതത്ര യുക്തിക്കു നിരക്കുന്നതായി തോന്നിയില്ല. വാസ്തവം എന്താണെന്നു പറഞ്ഞു തരാമോ?"ഒന്നു നന്നായി ചിരിച്ചിട്ടു ജിറാഫു പറഞ്ഞു, "അതെഴുതിയ ആള്‍ നല്ല ഇമാജിനേഷനുള്ള പാര്‍ട്ടിയാ. ജീവശസ്ത്രത്തിന്റെ ആദ്യക്ഷരം പോലും അറിയാത്തയാള്‍. സസ്തനികള്‍ക്കെല്ലം കഴുത്തില്‍ ഏഴു കശേരുക്കളാണുള്ളത്‌. കശേരുക്കളുടെ നീളത്തിലാണു വ്യത്യാസം."കാക്ക അടുത്ത ചോദ്യത്തിലെയ്ക്കു കടന്നു, "ആട്ടെ ഇവിടെ താങ്കള്‍ക്കു സുഖമാണോ?"ജിറാഫ്‌ ഒട്ടും ആലോചിക്കതെയാണു്‌ ഉത്തരം പറഞ്ഞതു്‌, "കാലാവസ്ഥ സുഖകരമാണു്‌. ആഹാരത്തിനും മുട്ടില്ല, പിന്നെ എത്രയായാലും മറുനാടല്ലേ? അതിന്റേതായ ഒരിതുണ്ടാവുമല്ലോ? പ്രധാന പ്രശ്നം ഒറ്റപ്പെട്ടു പോയതാണു്‌. പറ്റം ചേര്‍ന്നു ജീവിച്ചു പഠിച്ചതാണു്‌. ഒറ്റയ്ക്കു വല്ലാത്ത ഏകാന്തത.""എലിക്കു പൂച്ച, കോഴിക്കു കുറുക്കന്‍, പാമ്പിനു കീരി, മാനിനു പുലി എന്ന മട്ടില്‍ ജിറാഫിനു്‌ ആജന്മശത്രുവായി ഏതെങ്കിലും മൃഗ്മുണ്ടൊ?"അല്‍പമൊന്നാലോചിച്ചിട്ടു്‌ ജിറാഫു പറഞ്ഞു, "നല്ല ചോദ്യം!ഇതുകേട്ടു്‌ കാക്ക ചിറകൊന്നു നിവര്‍ത്തിയൊതുക്കി ഗമയില്‍ ഇരുന്നു. "ഇല്ല എന്ന ഉത്തരമാണു ശരിയാവുക. പൊതുവേ ശാന്തപ്രകൃതരാണെങ്കിലും തണ്ടും തടിയും കാലിനു ശക്തിയുമുള്ള ഞങ്ങളെ സിംഹം കടുവാ മുതലായവയ്ക്കുപോലും പേടിയാണു്‌. പിന്നെയുള്ളതു മനുഷ്യര്‍; അവര്‍ പിന്നെ മുഴുവന്‍ ജന്തുവര്‍ഗ്ഗത്തിന്റെയും ശത്രുവാണല്ലോ!""അതുപിന്നെ എടുത്തുപറയണോ?" കാക്ക അവജ്ഞയോടെ ചോദിച്ചു, "സ്വന്തം വര്‍ഗ്ഗത്തെപ്പോലും കൊല്ലാക്കൊല ചെയ്യുന്നവന്‍. പിന്നെ മറ്റുള്ള മൃഗങ്ങളുടെ കഥ പറയണോ? അവരെപ്പറ്റി പറഞ്ഞു വെറുതേ നമ്മുടെ സമയം കളയണോ?""വേണ്ട, അടുത്ത ചോദ്യം വരട്ടെ".കാക്ക അടുത്ത ചോദ്യം ചോദിച്ചു, "ജിറാഫായി പിറന്നതില്‍ നിരാശയുണ്ടോ?""നിരാശയെന്തിനു്‌? എന്നാലും ഒരു ദുഃഖമുണ്ടു്‌. മഴക്കാലമായല്‍ നിലം പൊതിഞ്ഞു്‌ ഇളം പുല്ലുകള്‍ കാണുമ്പോള്‍ കൊതിയാകും. പക്ഷേ കുനിഞ്ഞു നിലത്തുനിന്നും പുല്ലു തിന്നാന്‍ പറ്റിയ ശരീരഘടനയല്ല ഞങ്ങളുടേത്‌. ഒന്നാമതു കുനിയാനുള്ള ബുദ്ധിമുട്ട്‌. വെള്ളം കുടിക്കുന്നതു പോലും ആഴ്ച്ചയിലൊരിക്കലാണു്‌." അഥവാ കഷ്ടപ്പെട്ടു കുനിഞ്ഞാലും പുല്ലു വലിച്ചു പറിക്കാന്‍ തക്ക ബലം പല്ലിനില്ല.""നിങ്ങള്‍ക്കു കുനിയാനിത്ര പ്രയാസമെന്താ?" കാക്ക ചോദിച്ചു."നിവര്‍ന്നു നില്‍ക്കുമ്പോഴും തല തറയില്‍ മുട്ടിച്ചു നില്‍ക്കുമ്പോഴുമുള്ള ഉയരവ്യത്യാസം കൊണ്ടു്‌ തലയിലേയ്ക്കുള്ള രക്തപ്രവാഹത്തിന്റെ ശക്തിക്കു കാര്യമായ വ്യത്യാസമുണ്ടാവും. ഇതു ക്രമീകരിക്കാന്‍ കഴുത്തില്‍ ഞങ്ങള്‍ക്കു ചില സംവിധാനങ്ങളുണ്ടെങ്കിലും പെട്ടെന്നു കുനിഞ്ഞാല്‍ കുഴപ്പമാകും. തലച്ചോറു തന്നെ തകര്‍ന്നുകൂടായ്കയില്ല."ഒന്നു നിറുത്തിയിട്ടു ജിറാഫു തുടര്‍ന്നു, "ഈ റെക്കോഡുപൊക്കം കൊണ്ടു പിന്നെയുമുണ്ടു പ്രശ്നം. കിട്ക്കാന്‍ പറ്റില്ല. കിടന്നു പോയാല്‍ നീണ്ടു തടിച്ച ശരീരതെ പൊക്കിയെടുക്കാന്‍ കാലുകള്‍ക്കു ബലം പോരാ."കാക്ക അടുത്ത ചോദ്യത്തിലേയ്ക്കു കടന്നു, "തങ്കളുടെ ജീവിതത്തിലെ ഏറ്റവും ഞെട്ടിപ്പിച്ച സംഭവം എന്താണെന്നു പറയാമോ?"ജിറാഫ്‌ ചിരിച്ചു, "ജന്മം തന്നെ. ഇത്രയും ഞെട്ടലുണ്ടാക്കുന്ന മറ്റൊരു സംഭവമുണ്ടാവുക വിഷമമാണു്‌. പ്രസവിക്കാനും അമ്മ കിടക്കാത്തതു കൊണ്ട്‌ രണ്ടു മീറ്ററോളം ഉയരത്തില്‍ നിന്നൊരു വീഴ്ചയോടെയാണു ജീവിതം ആരംഭിക്കുന്നത്‌. അതുകൊണ്ടാവാം ഒരുമാതിരി കാര്യങ്ങളൊന്നും ഞങ്ങള്‍ക്കു ഞെട്ടലുണ്ടാക്കുകയില്ല."ഈ മട്ടില്‍ അവരുടെ അഭിമുഖസംഭാഷണം പുരോഗമിക്കുന്നതിനിടയില്‍ സന്ദര്‍ശകരുടെ വരവു കണ്ടു കാക്ക പറഞ്ഞു, "തല്‍ക്കാലം ഇതു മതി. എന്നാല്‍ പിന്നെക്കണാം. നന്ദി നമസ്കാരം."